*** വായനശാല വരുന്നു. കുട്ടിയ്ക്ക് സന്തോഷം തോന്നി. അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്. ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു. ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം. ‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’ ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു. പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്. കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്. സ്കൂൾ വിട്ടു വ...