വിഷു തീർച്ചയായും ഓർമ്മകളുടെതു കൂടിയാണ്. അമ്മിണികുട്ടിയ്ക്കും അങ്ങനെതന്നെയെന്നു കഴിഞ്ഞ കുറച്ചു ദിവസായി ഇടുന്ന സെന്റിപോസ്റ്റുകൾ കൊണ്ടും മനസിലായിട്ടുണ്ടാവുല്ലോ. എന്നാൽ ചില വിഷു ഓർമ്മകളിൽ എങ്കിലും അമ്മിണികുട്ടി സ്വന്തം ('കുരുട്ട്') ബുദ്ധിയിൽ വിരിഞ്ഞ ചില ആശയങ്ങളുടെ ആവിഷ്ക്കാരവും അതിന്റെ അനന്തരഫലങ്ങളുമോർത്ത് കൃതാർഥയാവാറുണ്ട്. എന്നാൽ ചിലപ്പോൾ അതിൽ ഭാഗഭാക്കാവുന്ന (ബലിയാടാകുന്ന) ചിലർക്ക് ആയുഷ്ക്കാലത്തേയ്ക് ഓർത്തിരിക്കാൻ വേണ്ടുന്ന ചില ഓർമ്മകളും ഇത്തരം വിഷുക്കാലങ്ങൾ കൊടുത്തിട്ടുണ്ട്. ഇത് അങ്ങനെ ഒരു സ്പെഷ്യൽ കണിയെകുറിച്ചാണ് ഈ കുറിപ്പ് . *** അതിനു മുൻപ് കഥയുടെ പശ്ചാതലം പറയാം. ഇതിലെ നായകൻ മുൻ കുറിപ്പുകളിലൂടെയും അല്ലാതെയും ചിലർക്കെങ്കിലും പരിചയമുള്ള നമ്മുടെ ബാല്യകാല തോഴൻ മാത്തുക്കുട്ടിയാണ് (അതെ മാപ്പു കഥയിലെ മാത്തുക്കുട്ടി). ആ സ്കൂൾ വർഷത്തിൽ മാത്തുകുട്ടിയ്ക് ഒരു കൊച്ചു സുന്ദരിയോട് പ്രണയം തുടങ്ങിയിരുന്നു. എന്നാൽ ഈ പ്രണയത്തിനു ചെറുതെങ്കിലും ഒരു ഗ്രീൻ സിഗ്നൽ കിട്ടുന്നത് സ്കൂൾ പൂട്ടുന്നതിനു തൊട്ടു മുൻപും. മാത്തുണ്ണിയെ തീവ്ര വിരഹത്തിലാഴ്ത്തി രണ്ടു മാസത്തെ സ്കൂൾ പൂട്ട്. പെട്ടെന്ന് ...